Wednesday, January 11, 2017

വിവേക ദർശനം

ഭാരതീയ ദർശനങ്ങളുടെ മഹത്ത്വം ലോകജനതക്ക് മുമ്പിൽ അനാവൃതമാക്കിയ സ്വാമി വിവേകാനന്ദന്റെ ജീവതവും പ്രവർത്തനവും, എഴുത്തുകളും സമ്പൂർണ്ണ മാനവരാശിയുടെ സമഗ്രമായ ഉയർത്തെഴുന്നേൽപ്പിന് വേണ്ടിയുള്ളവ മാത്രമായിരുന്നു. സത്യന്വേഷി, കർമ്മയോഗി , വേദാന്തി, വിപ്ലവകാരി , ദാർശനികൻ, സാമൂഹ്യ പരിഷ്കർത്താവ്, മനുഷ്യ സ്നേഹി എന്നുവേണ്ട  വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത വിശേഷണങ്ങൾക്ക്  അതീതനായ ഉജ്ജ്വല മാതൃക പുരുഷനാണ് വിവേകാനന്ദൻ.

1863 ജനുവരി 12 ന് തിങ്കളാഴ്ച മകരസംക്രമ ദിനത്തിൽ ജനിച്ച സ്വാമിജി  തന്റെ ഹ്രസ്വമായ ജീവിത കാലയളവിൽ അതായത് വെറും 39 വയസ്സിനുള്ളിൽ ചെയ്ത് തീർത്ത മഹത്തായ കാര്യങ്ങൾ നിരവധിയാണ്. ലോക സാംസ്ക്കാരിക മണ്ഡലത്തിൽ തിളങ്ങുന്ന  കൈയൊപ്പ് പതിപ്പിച്ച് കൊണ്ട്  ഭാരതീയ യുവത്വത്തിന്റെ ജ്വലിക്കുന്ന പ്രതികമായി മാറി സ്വാമിജി.

പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിക്കാൻ ഭാരതത്തിന് ശക്തിയായത് ധർമ്മാധിഷ്ഠിതമായ ദാർശനിക ചിന്തകളും, സാംസ്കാരിക പൈതൃകവുംമാണ്. പാശ്ചാത്യവൽക്കരണം കലുഷിതമാക്കിയ ഇന്നത്തെ ലോകം ഒരു ആഗോള വിപണന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ലാഭേച്ചയോടെ മാത്രം പ്രവർത്തിക്കുന്ന  മനസ്സുകൾ ഭൗതിക നേട്ടങ്ങൾ മാത്രം ലക്ഷ്യം വെയ്ക്കുകയും അത് സർവ്വനാശത്തിലേക്കുള്ള പാതയൊരുക്കുകയും ചെയ്യുന്നു.

ഋഷി പ്രോക്തങ്ങളായ  ആധാരതത്ത്വങ്ങളെ  സ്വാംശീകരിച്ച് തിന്മയെ നന്മ കൊണ്ട് നേരിട്ട  യുവതയുടെ പ്രതീകമായ സ്വാമി വിവേകാനന്ദന്റെ കർമ്മചൈതന്യം പ്രസക്തിയാർജ്ജിക്കുന്ന വർത്തമാനത്തിൽ അദ്ദേഹത്തെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുകയെന്നത് തന്നെ പല സമകാലിക പ്രശ്നങ്ങൾക്കുംമുള്ള പരിഹാരമാർഗ്ഗമാണ്.

ഉപഭോഗ സംസ്ക്കാരവും ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളും ഭാരതീയരിൽ സംക്രമിച്ച് വരുത്തിവെയ്ക്കുന്ന ദോഷങ്ങൾ ചില്ലറയല്ല . ഇത്തരം ഭീഷണികൾക്ക് ശാശ്വതമായ പരിഹാരം ഭാരതീയ ദർശനങ്ങളിൽ അടിയുറച്ച് നിൽക്കുക എന്നത് മാത്രമാണ്. പാശ്ചാത്യ രാഷ്ട്രങ്ങളിലെ വിവേകികൾ തിരിച്ചറിഞ്ഞ ഈ സത്യത്തിന്റെ പശ്ചാത്തലത്തിൽ അവർ ഉറ്റുനോക്കുന്നുത് ഭാരതെത്തയാണ് , നമ്മുടെ തത്ത്വ സംഹിതകളെയാണ്. ആദ്ധ്യാത്മികതയിൽ അധിഷ്ഠിതമായ പുരോഗമന ആശയങ്ങൾക്കും ഭൗതിക നേട്ടങ്ങൾക്കും മാത്രമെ നിലനിൽപ്പുള്ളു.

ഒരോ വ്യക്തിയുടെയും സമഗ്ര വികാസത്തിലൂടെ സ്വാമിജി ലക്ഷ്യമാക്കിയത് ലോക വ്യാപകമായ ഒരു ഉയർത്തെഴുന്നേൽപ്പായിരുന്നു. അലസത വെടിഞ്ഞ് സദാ ജാഗ്രതയോടെ കർമ്മനിരതരാകുവാൻ ആഹ്വാനം ചെയ്ത  അദ്ദേഹം ധർമ്മത്തിലടിയുറച്ച   നമ്മുടെ നാടിന്റെ മൂല്യവും ശക്തിയും ലോക ജനതക്ക് മുമ്പിൽ അവതരിപ്പിച്ചു. സ്വാമിജി തുടങ്ങി വെച്ച വിചാര വിപ്ലവത്തിന്റെ ദീപശിഖകൾ വിശ്വവ്യാപകമായി ദാർശനിക നവോത്ഥാനത്തിന്റെ വഴിവിളക്കായി മാറി.

ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിനെറ ഞരമ്പുകളും അതിമാനുഷികമായ ഇച്ഛാശക്തിയുമുള്ള യുവ തലമുറയുടെ അവശ്യകത ചുണ്ടിക്കാട്ടിയ സ്വാമിജി സമൂഹത്തിലെ അശരണരായവരെ
ഈശ്വതു ല്യം കരുതി സ്നേഹിച്ച് , സേവിച്ച് മുഖ്യധാരയിലോട്ട് കൊണ്ടുവരുന്ന സേവാ പ്രവർത്തനങ്ങളാണ് പരമാമായ പ്രവർത്തനമാണെന്ന് അടിവരയിട്ട് വ്യക്തമാക്കി. ഉച്ഛനീചത്വങ്ങളിലാത്ത , ഭാവഭേദ വിചാരങ്ങളില്ലാത്ത സമൂഹ നിർമ്മിതിക്കുതകുന്ന വിദ്യഭ്യാസ രീതിയാണ് നാം അവലംബിക്കേണ്ടതെന്ന് ബോധ്യപെടുത്തി.

ധനവും പദവിയും അധികാരവുമല്ല  ആവശ്യം ,ഹൃദയ വിശുദ്ധിയാണ്  വേണ്ടത് എന്ന വിവേക ചിന്ത നമ്മെ നയിക്കണ്ടേ തായിട്ടുണ്ട്. വ്യക്തികളും സമൂഹവും രാഷ്ട്രങ്ങളും മനുഷ്യരും പ്രകൃതിയും എല്ലാം തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്ന ലോകമാണ് സ്വാമിജി സ്വപ്നം കണ്ടത്. ഇടുങ്ങിയ ജാതി, മത, ദേശീയ ചിന്തകൾക്കതീതമായി വിശ്വ ശാന്തിയെന്ന ഉദാത്ത സങ്കൽപം സാദ്ധ്യമാവാൻ വിവേക ദർശനങ്ങൾക്കനുസൃതമായി ജീവിക്കുക എന്നതാണ് കാലം നമ്മോട് ആവശ്യപെ  ടുന്നത്.

വിഭീഷ് തിക്കോടി.
12-01. 2017

No comments:

Post a Comment